International
ലണ്ടൻ: തെറ്റിദ്ധാരണ ജനിപ്പിക്കും വിധം തന്റെ പ്രസംഗം എഡിറ്റ് ചെയ്ത ബിബിസി ചാനലിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
നിയമനടപടികൾ സ്വീകരിക്കാൻ തനിക്ക് ബാധ്യതയുണ്ടെന്നാണ് അദ്ദേഹം ഫോക്സ് ന്യൂസിനു നല്കിയ അഭിമുഖത്തിൽ പറഞ്ഞത്.
കഴിഞ്ഞ വർഷത്തെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്പായി ബിബിസി സംപ്രേഷണം ചെയ്ത ഡോക്കുമെന്ററിയിലാണ് വിവാദ എഡിറ്റിംഗ് നടന്നത്.
കാപ്പിറ്റോൾ കലാപത്തിനു ട്രംപ് ആഹ്വാനം ചെയ്തു എന്നു വരുത്തിത്തീർക്കും വിധം അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർക്കുകയായിരുന്നു.
സംഭവത്തിൽ ബിബിസിയുടെ ഡയറക്ടർ ജനറൽ ടിം ഡേവിയും വാർത്താവിഭാഗം സിഇഒ ദബോറ ടേണേഴ്സും ഇക്കഴിഞ്ഞ ഞായറാഴ്ച രാജിവച്ചിരുന്നു.
ബിബിസി നൂറു കോടി ഡോളർ നഷ്ടപരിഹാരം നല്കിയില്ലെങ്കിൽ നിയമനടപടികൾ ആരംഭിക്കുമെന്നു ചൂണ്ടിക്കാട്ടി ട്രംപിന്റെ അഭിഭാഷകർ നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് പരിശോധിച്ചുവരികയാണെന്നാണ് ബിബിസി അറിയിച്ചത്.
International
വാഷിംഗ്ടൺ: സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷാരയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. അമേരിക്ക മുൻപ് തലയ്ക്ക് 10 ദശലക്ഷം ഡോളർ വിലയിട്ട അൽ ഖ്വയ്ദ മുൻ കമാൻഡറാണ് അഹമ്മദ് അൽ ഷാര എന്നത് കൂടിക്കാഴ്ചയെ ശ്രദ്ധേയമാക്കിയിരുന്നു.
വൈറ്റ് ഹൗസിലായിരുന്നു ഇരു രാഷ്ട്രത്തലവന്മാരുടെയും കൂടിക്കാഴ്ച. 1946ൽ ഫ്രാൻസിൽനിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷം ഒരു സിറിയൻ രാഷ്ട്രത്തലവൻ ആദ്യമായാണ് വൈറ്റ് ഹൗസിലെത്തുന്നത്.
സിറിയയെ ദീര്ഘകാലം നയിച്ച ബഷാര് അല് അസാദിനെ, കഴിഞ്ഞ വര്ഷം അവസാനം വിമത നീക്കത്തിലൂടെ അട്ടിമിറിച്ചാണ് അൽ ഷാര അധികാരം സ്വന്തമാക്കിയത്. ട്രംപും അൽ ഷാരയും മേയിൽ സൗദിയിൽവച്ചാണ് ആദ്യമായി കണ്ടുമുട്ടിയത്. അൽ ഷാരയെ പോരാളിയെന്നാണ് ട്രംപ് ആ കൂടിക്കാഴ്ചയിൽ വിശേഷിപ്പിച്ചത്.
2000ത്തിനു ശേഷം യുഎസും സിറിയയും തമ്മിലുള്ള ആദ്യത്തെ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു അത്. അൽ ഷാരയുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച ലോകസമാധാനത്തിനായി പ്രസിഡന്റിന്റെ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
സിറിയയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയ യുഎസിന്റെ സീസർ ആക്ട് ട്രംപ് ഒഴിവാക്കിയിട്ടുണ്ടെങ്കിലും സ്ഥിരമായി പിൻവലിക്കണമെങ്കിൽ യുഎസ് കോൺഗ്രസ് നിയമം പാസാക്കേണ്ടിവരും. ഐഎസിനെതിരേ പോരാടുന്ന യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിൽ സിറിയ ചേരുന്ന കരാറിൽ അൽ ഷാര ഒപ്പുവച്ചേക്കും.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശക്തമായ എതിർപ്പിനെ അതിജീവിച്ച് അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്റെ മേയറായ സൊഹ്റാൻ മംദാനിക്ക് ഭീഷണിയുമായി ട്രംപ്. വാഷിംഗ്ടണുമായി സഹകരിച്ചില്ലെങ്കിൽ മംദാനിക്ക് ഏറെ നഷ്ടങ്ങളുണ്ടാവുമെന്നാണ് ബുധനാഴ്ച ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയത്.
ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മംദാനിക്ക് ട്രംപ് മുന്നറിയിപ്പ് നൽകുന്നത്. വാഷിംഗ്ടണിനോട് ബഹുമാനം പുലർത്തിയാൽ മാത്രമാകും ന്യൂയോർക്ക് നഗരത്തിന് വിജയകരമായ രീതിയിൽ മുന്നോട്ട് പോകാൻ ആവശ്യമായ ധനസഹായം ഉണ്ടാവൂവെന്നാണ് ട്രംപിന്റെ ഭീഷണി.
ന്യൂയോർക്കുകാർ മംദാനിയെ തെരഞ്ഞെടുത്തതോടെ അമേരിക്കയ്ക്ക് പരമാധികാരം നഷ്ടമായെന്ന് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. അത് നമുക്ക് കൈകാര്യം ചെയ്യാമെന്നായിരുന്നു ട്രംപ് കൂട്ടിച്ചേർത്തത്. എന്നാൽ എന്താണ് അർഥമാക്കുന്നതെന്ന് ട്രംപ് വിശദമാക്കിയിരുന്നില്ല.
International
വാഷിംഗ്ടൺ ഡിസി: ഏഷ്യാ പര്യടനത്തിനിടെ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ചയ്ക്കു താത്പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മലേഷ്യയിലേക്കു യാത്രയാരംഭിച്ച ട്രംപ് വിമാനത്തിൽ മാധ്യമപ്രവർത്തകരോട് ഇക്കാര്യം പറയുകയായിരുന്നു.
അഞ്ചു ദിവസം നീളുന്ന ട്രംപിന്റെ പര്യടനത്തിൽ ജപ്പാനും ദക്ഷിണകൊറിയയും ഉൾപ്പെടുന്നു. ഇന്ന് അദ്ദേഹം മലേഷ്യയിലെ ക്വാലാലംപുരിൽ ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കും.
ഒന്നാം ഭരണകാലത്ത് ട്രംപ് മൂന്നുവട്ടം കിമ്മുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
NRI
ലണ്ടൻ: രണ്ടു ദിവസത്തെ യുകെ സന്ദർശത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയയും ലണ്ടനിൽ എത്തി. ഇന്ന് വിൻഡ്സർ കാസിലിൽ ചാൾസ് രാജാവും രാജ്ഞി കമിലയുമായി കൂടിക്കാഴ്ച നടത്തും.
വ്യാഴാഴ്ച യുകെ പ്രധാനമന്ത്രി കിയെർ സ്റ്റാർമറുമായും ചർച്ച നടത്തും. ട്രംപിനെതിരേ പ്രതിഷേധങ്ങൾ അരങ്ങേറാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ചാൾസ് മൂന്നാമൻ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ട്രംപ് എത്തിയിരിക്കുന്നത്. വിൻഡ്സർ കാസിലിൽ ട്രംപിനും മെലാനിയക്കും രാജകീയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.
എയർഫോഴ്സ് വൺ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിലത്തിയ ട്രംപിനെ യുകെയിലെ യുഎസ് അംബാസഡർ വാറൻ സ്റ്റീഫൻസും രാജാവിന്റെ ലോർഡ്- ഇൻ- വെയിറ്റിംഗ് വിസ്കൗണ്ട് ഹെൻറി ഹുഡും ചേർന്ന് സ്വീകരിച്ചു.
NRI
ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജൻ ചന്ദ്രമൗലി നാഗമല്ലയ്യക്ക് നീതി ലഭ്യമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്. കൊല നടത്തിയ ക്യൂബക്കാരൻ അമേരിക്കയിലെത്താൻ പാടില്ലായിരുന്നു.
കസ്റ്റഡിയിലുള്ള കുറ്റവാളിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭ്യമാക്കുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ഡാളസിൽ ഹോട്ടൽ മാനേജരായിരുന്ന നാഗമല്ലയ്യയെ ജോലിക്കാരനും ക്യൂബക്കാരനുമായ കോബോസ് മാർട്ടിനസ് കഴുത്തറത്ത് കൊല്ലുകയായിരുന്നു.
അറസ്റ്റിലായ പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി. ഇയാളെ അമേരിക്കയിൽനിന്ന് നാടുകടത്താൻ യുഎസ് കുടിയേറ്റവകുപ്പ് ആലോചിക്കുന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.